സുഹൃത്തെ, ക്ഷേമം നേരുന്നു.



സുഹൃത്തെ, ക്ഷേമം നേരുന്നു.

സര്‍വശക്തനായ രക്ഷിതാവില്‍നിന്നുള്ള രക്ഷയും സമാധാനവും താങ്കള്‍ക്കും കുടുംബത്തിനുമുണ്ടാകട്ടെ എന്ന് പ്രാര്‍ഥിക്കുന്നു. തിരക്കാണെന്നറിയാം. എങ്കിലും ചില കാര്യങ്ങള്‍ ഹൃദയപൂര്‍വം ഉണര്‍ത്തട്ടെ.

വര്‍ഷങ്ങള്‍ക്കപ്പുറത്തൊരു കാലം. ഭൂമിയില്‍ ഒരേയൊരു കുടുംബം മാത്രം. അവരുടെ വീട് നമ്മുടെ വീടുപോലെയല്ല. അവരുടെ ഭക്ഷണം നമ്മുടേതുപോലെയല്ല. അവരുടെ സംസാരവും ഭാഷയും തീര്‍ത്തും വ്യത്യസ്തം. എല്ലാമെല്ലാം നമ്മില്‍ നിന്നും ഭിന്നമായത്. പക്ഷേ ഒന്നുമാത്രം. നമ്മുടേതുപോലെ തന്നെ മനസ്സിന്റെ വേദനകളും വ്യഥകളും. വേദനയുടെയും നിസ്സഹായതയുടെയും ജീവിതവേളകളില്‍ നിന്ന് നമ്മളെപ്പോലെത്തന്നെ അവരും ദൈവത്തെ വിളിച്ചു. സര്‍വലോകങ്ങളുടെയും അധിപനായ സ്രഷ്ടാവിനെ അവരും വണങ്ങി; പ്രാര്‍ഥിച്ചു. ആദിമ മനുഷ്യന്‍ ആദമിന്റേതായിരുന്നു ആ കുടുംബം. ആ കുടുംബത്തിന്റെ പ്രാര്‍ഥന കേട്ടവനായ ദൈവം നമ്മുടെ പ്രാര്‍ഥനയും കേട്ടുകൊണ്ടിരിക്കുന്നവന്‍ തന്നെ.

ദൈവം പ്രപഞ്ചത്തിന്റെ സ്രഷ്ടാവാണ്; ഇവിടെയുള്ളതെല്ലാം സൃഷ്ടികളും. സൃഷ്ടികള്‍ക്കൊരിക്കലും സ്രഷ്ടാവിനെപ്പോലെയാകാന്‍ സാധ്യമല്ല. ദൈവം പ്രപഞ്ചത്തിലെ സൃഷ്ടികളോട് ഉപമിക്കാവുന്ന ഒന്നല്ല എന്നര്‍ഥം. ഈ പ്രപഞ്ചം ദൈവത്തിന്റെ സൃഷ്ടി മാഹാത്മ്യത്തിന്റെ ഉത്തമനിദര്‍ശനമാണ്. നമുക്കറിയുന്നതുപോലെ നാമൊരു വസ്തു നിര്‍മിച്ചു. ആ വസ്തുവിന് നമ്മെപ്പോലെ കേള്‍ക്കാനോ കാണാനോ ചിന്തിക്കാനോ മനസ്സിലാക്കാനോ കഴിയുകയില്ല. അതേസമയം നാം നിര്‍മിച്ച വസ്തു നമ്മുടെ കഴിവിന്റെയും വൈദഗ്ധ്യത്തിന്റെയും തെളിവായിരിക്കും.
ഇതേപോലെ, പ്രപഞ്ചത്തിലെ ഒരു വസ്തുവിനും സ്രഷ്ടാവിനെപ്പോലെ ചിന്തിക്കാനോ മനസ്സിലാക്കാനോ ആവില്ല. അവയൊന്നും ദൈവത്തെപ്പോലെ സര്‍വശക്തരോ സര്‍വജ്ഞരോ അല്ല. അതേസമയം അവയൊക്കെയും ആ മഹാശക്തിയുടെ ഉന്നത വൈദഗ്ധ്യത്തിന്റെ തെളിവുകളാണുതാനും. അതിനാല്‍ പ്രപഞ്ചത്തിന്റെയും അതിലുള്ള സകലതിന്റെയും സ്രഷ്ടാവും സംരക്ഷകനുമായ ദൈവമാണ് ആരാധനകള്‍ക്കും പ്രാര്‍ഥനകള്‍ക്കും അര്‍ഹന്‍.

ഈ ലോകത്തേക്കൊന്നു നോക്കൂ.
ചിതലിന്റെ പുറ്റ്. അതെത്ര മനോഹരമാണ്! ഭദ്രമായ അനേകം അറകളോടുകൂടിയ പുറ്റിന് 25 അടി വരെ ഉയരമുണ്ടാകാറുണ്ട്. ചിതലിന്റെ വലുപ്പവും അത് നിര്‍മിക്കുന്ന പുറ്റിന്റെ ഉയരവും താരതമ്യംചെയ്ത് മനുഷ്യന്‍ അതുപോലുള്ളതൊന്ന് നിര്‍മിക്കുകയാണെങ്കില്‍ ചുരുങ്ങിയത് ആയിരം നിലയുള്ള കെട്ടിടമെങ്കിലും നിര്‍മിക്കേണ്ടിവരും. തവള അതിന്റെ വലുപ്പത്തിന്റെ ഇരുപത് ഇരട്ടിയോളം ദൂരേക്ക് ചാടാന്‍ കഴിവുള്ള ജീവിയാണ്. പുല്‍ച്ചാടിയുടെ സ്ഥിതിയോ? ഉടലിന്റെ വലുപ്പത്തെക്കാളും ഇരുനൂറ് മടങ്ങ് ദൂരത്തേക്ക് ചാടാനാകും. ദേശാടനപ്പക്ഷികള്‍ നല്ല കാലാവസ്ഥ തേടി പതിനായിരക്കണക്കിന് കിലോമീറ്റര്‍ പാറിനടക്കുന്നു. നിശാശലഭങ്ങള്‍ ശരീരഗന്ധംകൊണ്ട് പതിനൊന്ന് കിലോമീറ്റര്‍വരെ അകലെയുള്ള പുരുഷ ശലഭത്തെ ആകര്‍ഷിക്കുന്നു. നായയുടെ ഘ്രാണശക്തിയും കഴുകന്റെ കാഴ്ചശക്തിയും അത്ഭുതകരമാണ്. മനുഷ്യന്റെ ശരീരഘടനയോ? കോടിക്കണക്കിന് മനുഷ്യരുണ്ട് ഈ ലോകത്ത്. ഒരേ വായു, ഒരേ വെള്ളം, ഒരേ ഭൂമിക്കു മുകളില്‍ സൂര്യനു താഴെ സര്‍വരും ജീവിക്കുന്നു. എന്നിട്ടും ഒരാളെപ്പോലെ മറ്റൊരാളില്ല. ഒരു കൈകൊണ്ട് പൊത്തിപ്പിടിക്കാന്‍ മാത്രം വലുപ്പമുള്ള നമ്മുടെ മുഖങ്ങള്‍ എത്രയോ വ്യത്യസ്തം. വിരലറ്റം മുതല്‍ സര്‍വശരീരഭാഗങ്ങളും വ്യത്യസ്തം.
ഒരേ മണ്ണില്‍ നിന്നു വളരുന്ന ചെടികള്‍ക്ക് വ്യത്യസ്ത നിറങ്ങള്‍, സുഗന്ധങ്ങള്‍.... ഇനിയൊന്ന് ചിന്തിച്ചു നോക്കൂ. ആരാണിതെല്ലാം സൃഷ്ടിച്ചത്? ഇതെല്ലാം വെറുതെയങ്ങ് ഉണ്ടായി എന്ന് വിശ്വസിക്കാന്‍ നമ്മുടെ ബുദ്ധി അനുവദിക്കുമോ? തീര്‍ച്ചയായും ഇതിന്റെ പിന്നിലൊരു ശക്തിയുണ്ട്. അവനാണ് സാക്ഷാല്‍ ദൈവം; ഏകനും സര്‍വജ്ഞനുമായ അല്ലാഹു.

ദൈവം ഏകന്‍

ഈ പ്രപഞ്ചം വളരെ വ്യവസ്ഥാപിതവും ക്രമാനുസൃതവുമായി നീങ്ങുകയാണ്. ലോക ഘടനയിലെങ്ങും തികഞ്ഞ ക്രമവും ആസൂത്രണവും പ്രകടമാണ്. ഈ ആസൂത്രണത്തിന്റെയും ഐക്യത്തിന്റെയും പിന്നില്‍ ജീവനോ ബുദ്ധിശക്തിയോ ഇല്ലാത്ത 'പ്രകൃതി'യല്ല. ഒന്നിലധികം ബുദ്ധികളില്ല. ഒരേയൊരു ബുദ്ധിയും ഒരേയൊരു നിയന്ത്രണവും മാത്രം. അവനാണ് ഏകനായ ദൈവം. കോടിക്കണക്കിന് മനുഷ്യര്‍ക്ക് അറിവും ബോധവും യുക്തിയും ശക്തിയും നല്‍കിയതും അതിരുകളില്ലാത്ത അറിവിന്റെയും ശക്തിയുടെയും ഉടമയായ ഏകനായ ദൈവമാണെന്ന് അഹങ്കാരമില്ലാത്ത ആരും സമ്മതിക്കും.

അനാദിയായ ഒന്ന് ഉണ്ടായേ തീരൂവെന്ന് എല്ലാവരും സമ്മതിക്കുന്നുണ്ട്. ഇസ്‌ലാം ദൈവത്തിന്റെ ഏകത്വം ഊന്നിപ്പറയുന്നു. അവനെ മാത്രമേ വിളിച്ച് പ്രാര്‍ഥിക്കുകയും ആരാധിക്കുകയും ചെയ്യാവൂ എന്ന് കണിശമായി കല്പിക്കുന്നു. ദൈവത്തിന്റെ സത്തയിലും അധികാരങ്ങളിലും നാമഗുണങ്ങളിലും അവന് പങ്കുകാരെ കല്പിക്കുന്നത് കടുത്ത അപരാധമാണ്.

പ്രാര്‍ഥന അല്ലാഹുവോട് മാത്രം

കരുണാവാരിധിയായ സര്‍വലോക സ്രഷ്ടാവായ അല്ലാഹുവിനോട് മാത്രം പ്രാര്‍ഥിക്കുകയും ആരാധനകളും അനുഷ്ഠാനങ്ങളുമെല്ലാം അവങ്കലേക്ക് മാത്രമാക്കുകയും ചെയ്യുക എന്നതാണ് ഇസ്‌ലാമിന്റെ പ്രധാന സന്ദേശം. ബഹുദൈവാരാധനയാണ് സകല തിന്മകളുടെയും പ്രഭവകേന്ദ്രമെന്നാണ് ഇസ്‌ലാമിക വീക്ഷണം. വിശുദ്ധ ഖുര്‍ആനില്‍ ഏറ്റവുമധികം വിമര്‍ശിക്കപ്പെട്ടത് ബഹുദൈവാരാധനയെയാണ്. ഏറ്റവും വലിയ പാപമാണത്. അല്ലാഹുവിന്റെ സത്തയിലോ ഗുണങ്ങളിലോ പ്രവര്‍ത്തനങ്ങളിലോ മറ്റുള്ളവരെ പങ്കുചേര്‍ക്കലാണ് ശിര്‍ക്ക് അഥവാ ബഹുദൈവ വിശ്വാസം. ഇടയാളന്മാരും ഇടത്തട്ടുകേന്ദ്രങ്ങളുമില്ലാതെ വേണം അവനോട് പ്രാര്‍ഥിക്കാന്‍. ഏത് മഹാപാപിയോടും പൊറുക്കാന്‍ കാരുണ്യമുള്ളവനാണവന്‍. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: ''തന്നോട് പങ്കുചേര്‍ക്കുക എന്നത് അല്ലാഹു പൊറുക്കുകയില്ല, തീര്‍ച്ച. അതൊഴിച്ചുള്ളത് അവനുദ്ദേശിക്കുന്നവര്‍ക്ക് അവന്‍ പൊറുത്തു കൊടുക്കുന്നതാണ്. ആര്‍ അല്ലാഹുവില്‍ പങ്കുചേര്‍ക്കുന്നുവോ അവന്‍ ബഹുദൂരം വഴി പിഴച്ചുപോയിരിക്കുന്നു.'' (4:126)

പരമദയാലുവായ അല്ലാഹുവിന് പുറമെ ആരാധിക്കപ്പെടുന്നതും പ്രാര്‍ഥിക്കപ്പെടുന്നതും ആരായിരുന്നാലും അവരെ കൈവെടിയണം. ആരാധിക്കപ്പെടുന്നത് പരിശുദ്ധനായാലും പിശാചായാലും സമമാണ്. രണ്ടും അതിന് അര്‍ഹരല്ല. ഇബ്‌റാഹീം പ്രവാചകന്‍ പറഞ്ഞതുപോലെ: ''എന്നാല്‍ അവര്‍ എന്റെ ശത്രുക്കളാകുന്നു; ലോകരക്ഷിതാവ് ഒഴികെ. അതായത് എന്നെ സൃഷ്ടിച്ച്
എനിക്ക് മാര്‍ഗദര്‍ശനം നല്‍കിക്കൊണ്ടിരിക്കുന്നവന്‍. എനിക്ക് ആഹാരവും കുടിനീരും നല്‍കുന്നവന്‍, ഞാന്‍ രോഗിയായാല്‍ അവനാണ് സുഖപ്പെടുത്തുന്നത്. എന്നെ മരിപ്പിക്കുകയും പിന്നെ ജീവിപ്പിക്കുകയും ചെയ്യുന്നവന്‍. പ്രതിഫല നാളില്‍ ആര്‍ എന്റെ തിന്മകള്‍ പൊറുത്തുതരുമെന്ന് ഞാന്‍ ആശിക്കുന്നുവോ, അവന്‍'' (വി.ഖു 26:77-82)

സമര്‍പ്പിത യൗവനം

സാങ്കേതികത്തികവിന്റെ വര്‍ണപ്പൊലിമയില്‍ ആദര്‍ശനഷ്ടം സംഭവിച്ചുപോയ സമൂഹമാണ് നമുക്ക് ചുറ്റും. കൗമാരവും യൗവനവുമെല്ലാം മോഹങ്ങളുടെ മായികവലയില്‍ കുരുങ്ങിക്കിടക്കുന്നു. ഇന്റര്‍നെറ്റ് തുറന്നിട്ട ആനന്ദത്തിന്റെ ആകാശത്തില്‍ പറന്ന് കളിക്കുന്നവര്‍ക്ക് നിമിഷങ്ങളുടെ സുഖാനന്ദങ്ങളില്‍ സകലതും മറന്നുപോകുന്നു. സാമൂഹ്യ ബോധത്തിന്റെ നൂല്‍ബന്ധം വരെ അറുത്തെറിയാന്‍ വഴിയൊരുക്കുന്ന പുത്തന്‍ സാങ്കേതിക രംഗം വിചാരണ ചെയ്യപ്പെടേണ്ട കാലം കഴിഞ്ഞിരിക്കുന്നു. അടുക്കാനുള്ള അവസരങ്ങള്‍ അധികമായിട്ടും അകല്‍ച്ചയിലേക്കു തന്നെയാണ് പുതിയകാലം വഴികാട്ടുന്നത്. നമ്മുടെ കാലത്തെ തണുത്തുപോയ യൗവനം കൂടുതല്‍ ഭീതി പരത്തുന്ന ഭാവിയെയാണ് പ്രവചിക്കുന്നത്. യൗവനത്തില്‍തന്നെ മനസ്സുകൊണ്ട് വൃദ്ധരായിപ്പോകുന്ന
ചെറുപ്പത്തെ ഊര്‍ജസ്വലമായ സാമൂഹ്യബോധത്തിലേക്ക് ഉണര്‍ത്തിയാല്‍ വരാനിരിക്കുന്നത് വിപ്ലവങ്ങളുടെ വസന്തമായിരിക്കും. മതത്തെ ലഹരിയാക്കിയവരാണ് ഒരു ഭാഗത്ത്. ലഹരിയെ മതമാക്കിയവര്‍ മറ്റൊരു ഭാഗത്തും. എരിവും പുളിയുമുള്ള മുദ്രാവാക്യങ്ങളുടെ പിറകെ ആവേശഭരിതരായി പാഞ്ഞടുക്കുന്നവര്‍ ശൂന്യമായ ഭാവിയെ മാത്രമേ പകരം തരൂവെന്ന് ഒന്നിലേറെ തവണ കണ്ടുകഴിഞ്ഞവരാണ് നമ്മള്‍.

പ്രിയങ്കരനായ ചെറുപ്പക്കാരാ, ജീവിക്കുന്ന കാലത്തിനും ബാക്കിയാക്കുന്ന ഭാവിക്കും നിങ്ങളെ ആവശ്യമുണ്ട്. തിന്മകളുടെ തീക്കൂനയ്ക്കുനേരെ ധീരമായി ഉയര്‍ത്താന്‍ നിങ്ങളുടെ ചൂണ്ടുവിരലും അടങ്ങാത്ത വിപ്ലവദാഹവും ആവശ്യമുണ്ട്. ധര്‍മബോധത്തിന്റെയും സാമൂഹ്യബോധത്തിന്റെയും ഈ പടയണിയില്‍ ധീരനായ താങ്കളെ നിശ്ചയമായും ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഐ എസ് എം സമ്മേളനത്തില്‍ നിങ്ങളുണ്ടാവണം. ഹൃദ്യമായ സ്വാഗതം.
നന്മകള്‍ നേര്‍ന്നുകൊണ്ട്...

കണ്‍വീനര്‍, പ്രചാരണവിഭാഗം
ഐ എസ് എം കേരള, മര്‍ക്കസുദ്ദഅ്‌വ

Administrative Office
Markazuda'wa, R M Road, Calicut-2
PH: 0495 2701812, 2700172, 4040111

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: